Monday, August 27, 2012

മദാഇന്‍ സ്വാലിഹ് : ഒരു ചരിത്രാന്വേഷണ യാത്ര


ദൈവാനുഗ്രഹങ്ങളും കല്പനകളും മറന്ന് ധിക്കാരികളും താന്തോന്നികളുമായി ജീവിച്ച ജനസമൂഹത്തിലേക്ക് ദൈവ ദൂതന്മാര്‍ നിയോഗിക്കപ്പെടുകയും സമൂഹത്തിലെ ഭൂരിപക്ഷം പ്രവാചകന്മാരെ നിഷേധിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്ത കാരണാത്താല്‍ വലിയ ദൈവിക ശിക്ഷകളിലൂടെ ആ സമൂഹത്തെ തന്നെ ഉന്മൂലനാശം വരുത്തുകയും ചെയ്ത വിവിധ സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കപ്പെട്ട നൂഹ് (അ) നബിയുടെ സുമേറിയന്‍ ജനത, ഏഴ് രാത്രിയും ഏഴ് പകലും നീണ്ട കൊടുങ്കാറ്റിലൂടെ നശിപ്പിക്കപ്പെട്ട ഹൂദ് (അ) നബി നിയോഗിക്കപ്പെട്ട ആദ് സമുദായം, ഘോര ശബ്ദത്തിലൂടെ ഉന്മൂലനാശം വരുത്തിയ സ്വാലിഹ് (അ) നബിയുടെ ഥമൂദ് ഗോത്രം, ഭൂകമ്പത്തിലൂടെ നശിപ്പിക്കപ്പെട്ട ശുഐബ് (അ) നബി നിയോഗിതനായിരുന്ന മദായിന്‍ സമൂഹം, ചെങ്കടലില്‍ മുക്കി നശിപ്പിക്കപ്പെട്ട മൂസ (അ) നബി നിയോഗിതനായ ഈജിപ്റ്റിലെ ഫറോവമാരുടെ കീഴിലെ ജനത തുടങ്ങിയവയെല്ലാം എന്നെന്നേക്കുമുള്ള  ജനതക്ക് പാഠമായി ഖുര്‍ആന്‍ കഥ വിവരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രാവശിഷ്ടങ്ങള്‍ ബാക്കിയാക്കപ്പെടുകയും ചെയ്ത സംഭവങ്ങളാണ്. ഭൂമിയിലൂടെ സഞ്ചരിക്കുവാനും അക്രമികളും കുറ്റവാളികളുമായിട്ടുള്ളവരുടെ പര്യവസാനം എങ്ങനെയെന്ന് കണ്ടുമനസ്സിലാക്കുവാനും ഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Tuesday, May 29, 2012

‘ജനകീയം‘ (ക്ഷമിക്കണം ബ്രാക്കറ്റുണ്ട്)


മുജൈശേരി ഗ്രാമവാസികള്‍ എല്ല്ലാവരും ചേര്‍ന്ന് തുല്യസംഖ്യ വീതിച്ചെടുത്ത് വാങ്ങിയ ആ ബസ്സിന് അവര്‍ ‘ജനകീയം’ എന്നു പേരിട്ടു. ഇടുങ്ങിയ റോഡിലൂടെ ഏറെ വളവും തിരിവും പ്രയാസകരമായ കയറ്റിറക്കങ്ങളും സഹിച്ച് ബസ്സോടിക്കുവാന്‍ ബസ്സ് മുതലാളിമാര്‍ തയ്യാറാവാത്തതിനാല്‍ യാത്രാക്ലേശത്തിലായിരുന്ന ഗ്രാമവാസികള്‍ക്ക് ഇതോടെ ആശ്വാസമായി. ആഘോഷത്തോടെ അവര്‍ ബസ്സിനെ സ്വീകരിച്ചു. തങ്ങള്‍ക്ക് ആശുപത്രിയില്‍ പോവാന്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍, കല്ല്യാണ, വിരുന്ന് സല്‍ക്കാരങ്ങള്‍ക്ക് പോവാന്‍ തങ്ങളുടെയെല്ലാം വിയര്‍പ്പില്‍ നിന്ന് അല്‍പം മാറ്റിവെച്ച് വാങ്ങിയ ബസ്സ്. പ്രത്യേക സ്റ്റോപ്പ് ഇല്ല, എവിടുന്നും കയറാം, എവിടെയും ഇറങ്ങാം. ഒരുമയോടെയും, സന്തോഷത്തോടെയും ‘ജനകീയം’ ബസ്സ് സേവനപാതയില്‍ മികച്ചു നിന്നു. ഗ്രാമവാസികളില്‍ നിന്നും വോട്ടെടുപ്പിലൂടെ അവര്‍ ബസ്സ് മാനേജറെയും ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതിനാല്‍ ജനകീയം ബസ്സിന്റെ നടത്തിപ്പും ജനകീയമായി.

Saturday, March 10, 2012

ക്ഷണികമീ ലോകം

ജീവിതമിവിടം നശ്വരമല്ലെ, പരലോകത്തത് ശാശ്വതമല്ലെ
ശാശ്വതമായൊരു ലോകത്തേക്ക് യാത്രയിലല്ലെ, നമ്മള്‍
മരണത്തിന്‍ വിളിയാളം കേട്ടാല്‍ പോകേണ്ടവരല്ലേ

(ജീവിതമിവിടം)

കൂട്ടു കുടുംബവും ബന്ധക്കാരും പണവും പദവിയും പറുദീസകളും
ഈ ലോകത്തെ അലങ്കാരങ്ങള്‍ മാത്രമതല്ലേ, നമ്മള്‍
ഒറ്റക്കൊറ്റക്കായൊരു ലോകം പുല്‍കേണ്ടവരല്ലേ

(ജീവിതമിവിടം)

ഓടിയൊളിക്കാന്‍ പഴുതുകളില്ല, മാറിക്കളയാനാവുകയില്ല
സമയമടുത്താല്‍ ഞൊടിയിട പോലും വൈകിപ്പിക്കില്ല , മരണം
നിഴലായി നമ്മുടെ കൂടെ നടക്കുന്നെന്ന് മറക്കണ്ട

(ജീവിതമിവിടം)
വായകളെല്ലാം മുദ്രയടിക്കും കൈകള്‍ കാര്യം സംസാരിക്കും
കാലുകളതിന് സാക്ഷ്യം നില്‍ക്കും മഹ്‌ശറയില്ലേ, അന്ന്
സ്വര്‍ഗവും നരകവും പ്രതിഫലമായി നല്‍കുകയില്ലേ

(ജീവിതമിവിടം)
നന്മകള്‍ ചെയ്‌ത് വിഭവമൊരുക്ക് തിന്മകളോട് അകലം നില്‍ക്ക്
കഷ്‌ടപ്പാടുകള്‍ സഹനം കൊണ്ട് പ്രതിഫലമാക്ക്, എല്ലാം
ദൈവത്തില്‍ ഭരമേല്‍പിച്ചൊരു സല്‍ ജീവിതമാക്ക്

(ജീവിതമിവിടം)

Sunday, February 19, 2012

കാലം സാക്ഷി


കാലത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ പ്രഖ്യാപിച്ചില്ലേ
നമ്മെ തൊട്ടു വിളിച്ചില്ലേ...
ഖുര്‍ആന്‍ പ്രഖ്യാപിച്ചില്ലേ, നമ്മെ തൊട്ടു വിളിച്ചില്ലേ

മനുഷ്യരെല്ലാം പരാജിതരെന്ന് ഖുര്‍ആന്‍ നമ്മോടോതീലേ
നാഥന്‍ അനുശാസിച്ചില്ലേ
ഖുര്‍ആന്‍ നമ്മോടോതീലേ, നാഥന്‍ അനുശാസിച്ചില്ലേ

നാലു നിബന്ധന പാലിക്കാത്തവര്‍ നഷ്‌ടക്കാരാണോതീലേ
ഖുര്‍ആന്‍ പ്രസ്‌താവിച്ചില്ലേ
നഷ്‌ടക്കാരാണോതീലേ, ഖുര്‍ആന്‍ പ്രസ്‌താവിച്ചില്ലേ

വിശ്വാസം അതിപ്രധാനം സല്‍കര്‍മ്മങ്ങള്‍ നിര്‍ബന്ധം
വിജയത്തിന്നിവ ആവശ്യം
സല്‍കര്‍മ്മങ്ങള്‍ നിര്‍ബന്ധം, വിജയത്തിന്നിവ ആവശ്യം
സത്യസന്ധത ഉപദേശിക്കണം, ക്ഷമ കൈക്കൊള്ളാന്‍ പറയേണം
അന്യോന്യം ഇവ ചെയ്യേണം
ക്ഷമ കൈക്കൊള്ളാന്‍ പറയേണം, അന്യോന്യം ഇവ ചെയ്യേണം

കാലത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ നമ്മോടോതിയ സത്യം

ജീവിതമെന്നത് ശാശ്വതമായും ഇഹലോകത്തല്ലെന്നല്ലേ
പരലോകത്താണെന്നല്ലേ
ഇഹലോകത്തല്ലെന്നല്ലേ, പരലോകത്താണെന്നല്ലേ
പരലോകത്തെ വിജയത്തിന്നായി ഇഹലോകത്തെ മാറ്റുക നാം
ശാശ്വത വിജയം നേടുക നാം
ഇഹലോകത്തെ മാറ്റുക നാം, ശാശ്വത വിജയം നേടുക നാം

ഇഹലോകത്തെ മാറ്റുക നാം ശാശ്വത വിജയം നേടുക നാം.

Saturday, January 28, 2012

സ്വര്‍ഗം (ഇസ്ലാമിക ഗാനം)

രീതി (ബദറുല്‍ ഹുദാ...)

മനം കവിയും ആനന്ദത്തിന്‍ അതിരുകളില്ല്ലാ ആസ്വാദ്യത്തിന്‍
കണ്‍കുളിരും ആമോദത്തിന്‍ പ്രതിഫലമുണ്ട്
നാളെ, ശാശ്വതമാം സ്വര്‍ഗീയ ജീവിതമുണ്ട്...
(രണ്ട്)

ഒരു മനവും ചിന്തിക്കാത്ത ഒരു കണ്ണും കാണാത്ത
ഒരു കാതും കേള്‍ക്കാത്ത പ്രതിഫലമുണ്ട്
നാളെ, സുകൃതങ്ങള്‍ ചെയ്‌തോര്‍ക്ക് സ്വര്‍ഗമതുണ്ട്

(മനം കവിയും)

കായ് ഖനികള്‍ പഴവര്‍ഗങ്ങള്‍ കൊട്ടാരങ്ങള്‍ ആരാമങ്ങള്‍
സുഖവാസത്തിന്നുത്തമമായൊരു ഫിര്‍ദൌസുണ്ട്
അവിടം, മനം കുളിരും ഹൂറുല്‍ ഈനുകള്‍ തുണയായുണ്ട്

(മനം കവിയും)

കളവില്ലാ കള്ളവുമില്ലാ ചതിയോ വഞ്ചനയൊട്ടുമതില്ലാ
നിര്‍ഭയരായി വിലസീടാനൊരു ലോകമതുണ്ട്
അവിടം, രുചികളുടെ കലവറയാകും അരുവികളുണ്ട്

(മനം കവിയും)
നന്മകളാല്‍ മുന്നേറുന്നവര്‍ സല്‍കര്‍മ്മങ്ങളില്‍ മുഴുകീടുന്നവര്‍
യോഗ്യതകള്‍ നേടിയവര്‍ക്ക് പദവികളുണ്ട്
അവരെ വരവേല്‍ക്കാന്‍ മലക്കുകള്‍ നില്‍കും ബാബുകളുണ്ട്

(മനം കവിയും)

നേര്‍വഴിയില്‍ ചേര്‍ത്തീടണമേ ഈമാനിന്‍ പ്രഭ ചൊരിയണമേ
സ്വര്‍ഗത്തെ നേടിയെടുക്കാന്‍ തൌഫീക്കേകണമേ
റബ്ബേ, വിജയത്തിന്‍ വീഥിയില്‍ ഞങ്ങളെ നീ നയിച്ചീടണമേ...

(മനം കവിയും)

Monday, January 23, 2012

ഇസ്ലാമിക ഗാനം

ഇന്റര്‍നെറ്റ് : രീതി (പണമുള്ളോര്‍ക്കീ പാരില്‍ തിന്മകള്‍...)

ഇന്റര്‍നെറ്റാല്‍ ലോകം മുഴുവന്‍ കീഴിലൊതുക്കും ഈ കാലം
വിരലിന്‍ തുമ്പാല്‍ വിസ്‌മയമുണരും അത്ഭുതമാകുന്നീ ലോകം
മൊബൈല്‍ ഫോണില്‍ ക്യാമറ, ബ്ലൂടൂത്ത്, ഇന്റര്‍നെറ്റും അതിലേറെ
ടി വി ചാനല്‍ റൂമുകള്‍ തോറും വിഭവങ്ങളുമായി മുന്നേറ്റം
(ഇന്റര്‍നെറ്റാല്‍...)

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി
ജനന തിയ്യതി മാറ്റി എഴുതി
ഇമെയില്‍ അഡ്രസ് അവനും കിട്ടി
ഫെയിസ് ബുക്കിലും യൂ റ്റൂബിലും ബൈലക്‌സിലും അവനുണ്ട്
സിനിമ സീരിയല്‍ ഷോകള്‍ കണ്ട് പഠനം തകരാറാവുന്നു

(ഇന്റര്‍നെറ്റാല്‍...)

സംസ്‌കാരങ്ങള്‍ മാറ്റി എഴുതി
ധാര്‍മ്മിക ബോധം ഇല്ലാതായി
സമയത്തിന്‍ വില അറിയാതായി

വീടിനകങ്ങളില്‍ പോലും നമ്മുടെ സ്‌ത്രീകള്‍ ഇന്ന് അരക്ഷിതരായ്
ബന്ധങ്ങള്‍ക്കും വിലയില്ലാതായി കൂട്ടു കുടുംബം പോലും തകരാറായ്
(ഇന്റര്‍നെറ്റാല്‍...)

ധാര്‍മ്മിക ചിന്തകള്‍ പ്രചരിപ്പിക്കൂ
വിദ്യയെ നന്മയില്‍ ഉപയോഗിക്കൂ
ഭാവിയെ മുന്നില്‍ നിന്ന് നയിക്കൂ
നേരും നീതിയും കൈമുതലാക്കിയ തലമുറയെ നാം സൃഷ്‌ടിക്കൂ
നാഥന്‍ നല്‍കിയ അറിവിനെ നമ്മള്‍ നന്മക്കായ് ഉപയോഗിക്കൂ
(ഇന്റര്‍നെറ്റാല്‍...)

Sunday, May 8, 2011

സാമയെ പിടിച്ച ബാമ

ഒതളങ്ങാ മലയിലെ പുലി വീരന്‍ (ഒ)ബാമയും എലി ഭീകരന്‍ (ഒ)സാമയും ഒരുമയിലായതിന്റെ പൊലിമയില്‍ പെരുമ പറഞ്ഞു പുതുമ തീരും മുമ്പെ പരസ്‌പരം പിണങ്ങി ഒതുങ്ങിയും പതുങ്ങിയും പോരാടി ഒടുവില്‍ (ഒ)സാമയെ പിടിച്ച (ഒ)ബാമയുടെ കഥ.

കാട്ടിലെ മ്യഗങ്ങളെയെല്ലാം തന്റെ ചൊല്‍പടിയില്‍ നിര്‍ത്തിയും, ആവശ്യത്തിനും അനാവശ്യത്തിനും ഉപദ്രവിച്ചും, കൊന്നു തിന്നും ബാമ കാട്ടുരാജാവ് ചമഞ്ഞു നടപ്പായിരുന്നു. ഒരു വലിയ പുലി സംഘത്തെ തന്നെ തന്റെ സൈന്യമായി നിയോഗിച്ച് അവരുടെ നേതാവായി വിലസിയിരുന്ന ബാമയെ കീഴൊതുക്കുക മ്യഗങ്ങള്‍ക്ക് അസാധ്യമായിരുന്നു. ഗത്യന്തരമില്ലാതെ കാട്ടിലെ മ്യഗങ്ങള്‍ ബാമക്കെതിരെ സംഘടിക്കുകയും സമാധാന കരാറില്‍ ഒപ്പു വെപ്പിക്കുകയും ചെയ്തു.
കാട്ടിലെ തുരപ്പന്മാരില്‍ പ്രമുഖനായിരുന്ന സാമ ഒരു വെറും എലിയാണെങ്കിലും പല മ്യഗങ്ങളുടെയും കണ്ണില്‍ കരടായിരുന്നു. വിഷപ്പകറ്റാന്‍ വേണ്ടി വല്ലതും തുരന്നു തിന്നുക എന്നതിലുപരിയായി സമാധാനത്തില്‍ കഴിഞ്ഞു പോകുന്ന മ്യഗങ്ങള്‍ക്കിടയില്‍ ആവുന്നത്ര തൊരപ്പന്‍ പണിയെടുക്കുകയായിരുന്നു സാമയുടെ ഹോബി. ഭൂമിക്കടിയില്‍ മറ്റാര്‍ക്കും കണ്ടെത്താനാവാത്ത പാതകളും, സങ്കേതങ്ങളും, സൈന്യവുമായി സാമ അധോലോകത്ത് വിലസുകയായിരുന്നു.
സമാധാന കരാറില്‍ ഒപ്പു വെച്ചെങ്കിലും അടങ്ങി നില്‍ക്കാന്‍ മനസ്സ് വരാത്ത ബാമ ക്രമേണ സാമയുമായി ബന്ധം സ്ഥാപിച്ചു. തനിക്ക് നേരിട്ട് ആക്രമിക്കാന്‍ സാധിക്കത്തിടങ്ങളില്‍ സാമയെയും സംഘത്തെയുമുപയോഗിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ വിട്ട് സഹായിച്ചും പണവും, മറ്റു ഉപകരണങ്ങള്‍ നല്‍കിയും സാമയെ മുന്നില്‍ നിര്‍ത്തി ബാമ പലതും കളിച്ചു.
കളി അധികം തുടര്‍ന്നില്ല. ഉന്നതങ്ങളില്‍ ശല്യം ചെയ്യുക ഹോബിയായിരുന്ന സാമ ക്രമേണ ബാമയെയും സംഘത്തെയും ശല്യം ചെയ്യാന്‍ തുടങ്ങി. തന്റെ സൈന്യങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബാമ സാമയുമായി ശത്രുതയിലായി. ചോറു കൊടുത്ത കയ്യിനു തന്നെ കടിച്ച സാമയുടെ നിലപാടില്‍ അരിശം മൂത്ത ബാമ സാമക്കെതിരെ നീക്കങ്ങള്‍ നടത്തി. കാട്ടില്‍ നിറയെ എലിക്കെണികള്‍ തീര്‍ത്തും പലയിടങ്ങളിലും എലിവിഷം വിതറിയും, പലപ്പോഴും നിരപരാധികളായ എലികളെ തീവ്രവാദി മുദ്രകുത്തി അറുകൊല നടത്തിയും ബാമ സാമയെയും സംഘത്തെയും നേരിട്ടു. ഗത്യന്തരമില്ലാതായ സാമയും സംഘവും അധോലോകത്ത് ഒതുങ്ങിക്കൂടി.
സാമക്കെതിരെ കാട്ടില്‍ ബാമ രാഷ്ട്രീയ നീക്കങ്ങളും നടത്തി. മ്യഗങ്ങളെ കൊണ്ട് സാമയെ പൊതുശത്രുവും തീവ്രവാദിയും ഭീകരവാദി നേതാവുമായി പ്രഖ്യാപിപ്പിച്ചു. എലിമടകള്‍ക്കു മുന്നിലെല്ലാം ബാമ തന്റെ സൈന്യങ്ങളെ നിയോഗിച്ചു. ഭൂമിക്കടിയില്‍ നിന്നും പുറത്തു വരാനായില്ലെങ്കിലും സാമയും സംഘവും അധോലോകത്ത് പുതിയ നീക്കങ്ങള്‍ തുടങ്ങി. ബാമയെ ഒതുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ കൂടിയാലോചിച്ചു. ബാമയുടെയും സംഘത്തിന്റെയും ദ്യഷ്ടികളില്‍ പെടാതെ അധോലോകത്ത് അവര്‍ പുതിയ പാതകളും സങ്കേതങ്ങളും സ്യഷ്ടിച്ചു.
അവസാനം സാമയുടെ ആ നീക്കം വിജയം കണ്ടു. ബാമയോ സൈന്യമോ അറിയാതെ ബാമയുടെ താവളത്തിലേക്കുണ്ടാക്കിയ പാതകളിലൂടെ കടന്നു ചെന്ന അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാമയുടെ മൂക്ക് കടിച്ചു പറിച്ചു. മൂക്കു പൊട്ടിയ ബാമ ആശുപത്രിയിലായി. ഓപ്പറേഷന്‍ ചെയ്തു ജീവന്‍ നിലനിര്‍ത്തിയെങ്കിലും ബാമയുടെ മുഖം വിക്യതമായി. മൂക്കില്ലാത്ത മുഖവുമായി നടക്കുന്ന മുറിമൂക്കന്‍ രാജാവിന്റെ അവസ്ഥയില്‍ കാട്ടിലെ മ്യഗങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമെ അവര്‍ ദു:ഖം അഭിനയിച്ച് സാമക്കെതിരെ ഭീകരവാദ വിരുദ്ധ പ്രസ്താവനകളിറക്കി.
ആശുപതി വിട്ട ബാമ സാമക്കെതിരെ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ ആരംഭിച്ചു. കാണുന്ന എലികളെയെല്ലാം കൊല്ലാന്‍ ഓര്‍ഡര്‍ നല്‍കി. സാമയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എലിമടകള്‍ മണ്ണിട്ടു മൂടി. കാട്ടില്‍ കൂടുതല്‍ എലിക്കെണികള്‍ സ്ഥാപിച്ചു. നിരപരാധികളായ എലികളും നിരവധി മറ്റു മ്യഗങ്ങളും കൊല്ലപ്പെട്ടു. സാമയും സംഘവും കൂടുതല്‍ അകത്തോട്ടു വലിഞ്ഞു. ഭൂമിക്കടിയില്‍ വ്യത്യസ്ത ഒളിസങ്കേതങ്ങളില്‍ മാറി മാറി അവര്‍ താമസിച്ചു.
സാമയെ നിരീക്ഷിക്കാന്‍ ബാമ കൂടുതല്‍ സംവിധാനങ്ങളൊരുക്കി. തന്റെ പണവും, സമയവും, സൈന്യവുമെല്ലാം ഉപയോഗിച്ചിട്ടും ഒരു എലിയെ പിടിക്കാനാവാതെ നിരാശനായ ബാമയെ മ്യഗങ്ങള്‍ പലരും കളിയാക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പത്തിനു ശേഷം അവസാനം അതു സംഭവിച്ചു. ബാമ നിയോഗിച്ച ഒരു സംഘം അതിരഹസ്യമായി സാമയുടെ സങ്കേതം കണ്ടെത്തി. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ സാമയെയും കൂടെയുണ്ടായിരുന്നവരെയും കൊന്നു. ശവങ്ങള്‍ തോട്ടിലെറിഞ്ഞു.
കാടിന്റെ വിജയം, മ്യഗലോകത്തിന്റെ വിജയം എന്നൊക്കെ ബാമ പ്രസ്താവിച്ചെങ്കിലും കാട്ടിലെ മ്യഗങ്ങള്‍ പലരും സംശയത്തിലാണ്. ബാമ സാമയെ പിടിച്ചു എന്ന് പലരും വിശ്വസിക്കുന്നില്ല. പിടിച്ചെങ്കില്‍ ആ ശവം ആരെയും കാണിക്കാതെ എന്തിനു തോ‍ട്ടിലെറിഞ്ഞുവെന്നതാണവരുടെ ചോദ്യം. ഇല്ലം ചുട്ടിട്ടായാലും എലിയെ പിടിച്ച പുലിയുടെ ‘വിജയം’ കാട്ടിലെ പുലികള്‍ കാര്യമായി തന്നെ ആഘോഷിക്കുന്നുണ്ട്.