Friday, December 6, 2013

ഇന്ത്യന്‍ മതേതരത്വം പ്രതീക്ഷകളും ആശങ്കകളും

(ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച 'ഇന്ത്യന്‍ മതേതരത്വം പ്രതീക്ഷകളും ആശങ്കകളും' ഓപ്പണ്‍ ഫോറത്തിലെ വിഷയാവതരണം) 

‘സെക്യുലറിസം' അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നു വിധത്തില്‍ നിര്‍വചിക്കപ്പെട്ടു വരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്‍ ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്‍ ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ ഇടപെടാന്‍ മതത്തെയോ ദൈവ വിശ്വാസത്തെയോ അനുവദിക്കുന്നില്ല. മൂന്നാമത്തെ രീതിയനുസരിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും അവരവര്‍ക്കിഷ്‌ടമുള്ള മതവിശ്വാസം സ്വീകരിക്കുവാന്‍ സ്വാതന്ത്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനം ഈ മൂന്നാമത്തെ രീതിയാണ്.

Sunday, September 22, 2013

കൌമാരം, വിദ്യാഭ്യാസം, വിവാഹം

(എം എസ് എം സംസ്ഥാന  സമിതി ആഗസ്റ്റ്‌ 2013 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കാമ്പസ് ചാറ്റ് ത്രൈമാസികയുടെ പ്രഥമ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മനുഷ്യജീവിതത്തിന്റെ മാനസികവും, ശാരീരികവും ബൌദ്ധികവുമായ ഒരു പരിവര്‍ത്തന കാലഘട്ടമാണ് കൌമാരം.  ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്‌തതയും പുതുമയും പ്രകടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലം. നൂതന പ്രവണതകളോടെല്ലാം അഭിനിവേശം കൂടുകയും പഴഞ്ചന്‍ എന്ന്‌ മുദ്രകുത്തി പലതിനെയും തള്ളിപ്പറയാനുള്ള ധാര്‍ഷ്‌ട്യം തലനീട്ടുകയും ചെയ്യുന്ന സമയം. ഹോര്‍മോണുകളുടെ പ്രഭാവവും ലൈംഗിക വളര്‍ച്ചയും കൌമാരത്തെ പലപ്പോഴും വൈകാരികമായ ആന്ദോളനങ്ങളിലേക്ക്‌ നയിക്കുന്നു. സാഹിത്യങ്ങളും മാധ്യമങ്ങളും ദൃശ്യകലകളും കൌമാരത്തെ അപക്വ ലൈംഗികധാരണകളിലേക്ക്‌ തള്ളിവിടുന്നു. മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പലപ്പോഴും തിന്മകളിലേക്കുള്ള എക്സ്പ്രസ് വേകള്‍ തീര്‍ക്കുന്നു. ഗ്രാമീണജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ഗുരുതരമായ സദാചാര ലംഘനത്തിന്‌ മുതിരാത്ത പലരും കാമ്പസുകളിലെത്തുമ്പോള്‍ സംഘബോധത്തിന്റെ ബലത്തില്‍ പലപ്പോഴും അതിരുവിടുകയും അതിക്രമങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്യുന്നു. നവവത്സരാഘോഷവും, പ്രണയദിനവും, പിക്‌നിക്‌ പരിപാടുകളുമെല്ലാം സദാചാരബോധത്തോട്‌ വിടപറയാനുള്ള അവസരങ്ങളായി കാമ്പസുകളില്‍ ഉപയോഗപ്പെടുത്തുന്നു.

Wednesday, July 10, 2013

യഥാര്‍ത്ഥ പരിഹാരം

     ജീവിത സൌകര്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ‍. കൊട്ടാരസമാനമായ വീടുകള്‍, അതിവേഗ വാര്‍ത്താ വിനിമയോപാധികള്‍, പ്രകാശവേഗതയിലുള്ള വാഹനങ്ങള്‍... എല്ലാം വേഗത്തിലും അനായാസവും നേടിയെടുക്കുന്നവനാണ് ആധുനിക മനുഷ്യന്‍. ഒന്നിനും കാത്തു നില്‍ക്കാനുള്ള സമയമോ അധ്വാനിക്കുവാനുള്ള ആരോഗ്യമോ ക്ഷമയോ അവനില്ലാതായിരിക്കുന്നു. അതിരില്ലാത്ത സുഖാനുഭവങ്ങളുടെ പളപളപ്പില്‍ മനുഷ്യന്‍ അഹങ്കാരിയാവുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് പറക്കുന്ന സാങ്കേതിക പുരോഗതിയില്‍ അവന്‍ ദൈവത്തെ പോലും വെല്ലുവിളിക്കുന്നു. നവം നവങ്ങാളായ ആസ്വാദനങ്ങള്‍ തേടിയുള്ള  ദ്രുതവേഗപ്പാച്ചില്‍ നികത്താനാവാത്ത അപകടങ്ങള്‍ വരുത്തുന്നു. പ്രതിസന്ധികളില്‍ നിന്നും തലയൂരാനുള്ള കുറുക്കു വഴികള്‍ കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. 

ഭരണാധികാരികള്‍ അഴിമതിയുടെ ആള്‍ രൂപങ്ങളാവുന്നു. അധികാരം ആസ്‌തിക്കുള്ള ആയുധമാകുന്നു. കോടതികള്‍ കൂറുമാറ്റത്തിന്റെയും കള്ള സാക്ഷ്യത്തിന്റെയും വേദികളാവുന്നു. മൂല്യനിരാസത്തില്‍ ആധുനികത ചികയുന്നു. കൂതറകള്‍ക്ക് സെലിബ്രിറ്റികളെന്ന് പേരു നല്‍കി ചാനലുകളില്‍ അഴിഞ്ഞാടുന്നു. ലൈംഗിക അശ്ലീലതകള്‍ സംസ്‌കാരത്തിന്റെ അതിരുകള്‍ ലംഘിക്കുന്നു. കലാകായിക വിനോദങ്ങള്‍ ചൂതാട്ടത്തിന്റെയും അധോലോകത്തിന്റെയും കൈകളിലമരുന്നു. വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന ഫാക്‌ടറികളായി മാധ്യമങ്ങള്‍ അധ:പതിക്കുന്നു. രാഷ്‌ട്രീയ രംഗത്ത് ക്വട്ടേഷന്‍ മാഫിയകള്‍ പിടിമുറുക്കുന്നു. ആദര്‍ശത്തനിമ നശിച്ച ആള്‍ക്കൂട്ടങ്ങളായി മതസംഘടനകള്‍ പോലും പരസ്‌പരം വിഴുപ്പലക്കുന്നു. പ്രകൃതിയിലെ വിനാശകരമായ ഇടപെടലിനാല്‍ ജീവജലം പോലും കിട്ടാക്കനിയാവുന്നു. മഴക്കാലം വന്നെത്തിയതോടെ പനിച്ചു വിറക്കുന്ന നാട്ടില്‍ സാംക്രമിക രോഗങ്ങള്‍ കാട്ടുതീ പോലെ പടരുന്നു. ശീതീകരിച്ച മുറികളിലിരുന്ന് സൈബര്‍ സ്പേസില്‍ ‘കൃഷി‘യിറക്കുന്ന, ഒരു വ്യായാമത്തിനു വേണ്ടിയെങ്കിലും വിയര്‍പ്പ് പൊടിയാത്ത ബ്രോയിലര്‍ ശരീരങ്ങളായി ആധുനിക സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങളുടെ ഇമ്പം നശിച്ച ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി കുടുംബങ്ങള്‍ ഇടുങ്ങുന്നു.

Thursday, July 4, 2013

ബേപ്പൂര്‍ സുല്‍ത്താന്‍ ജീവിതവും രചനയും

(ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച 'ബേപ്പൂര്‍ സുല്‍ത്താന്‍ ജീവിതവും രചനയും' പ്രബന്ധ രചന മത്സരത്തില്‍ എന്നെ രണ്ടാം സ്ഥാനത്തിന് അര്‍ഹാമാക്കിയ പ്രബന്ധം)
  
        വൈക്കം മുഹമ്മദ് ബഷീര്‍, ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൌരഭ്യം പരത്തിയ എഴുത്തുകാരന്‍.അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്‌ത മഹാന്‍. കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവു വായനാ ശൈലിക്കു പകരം കഥാപാത്രങ്ങള്‍ തങ്ങളെ അങ്ങോട്ട് ആവാഹിക്കുന്ന ശൈലി. അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്‌തു. ബഷീര്‍ അലക്കിത്തേച്ച വടിവൊത്ത ഭാഷ സംസാരിച്ചില്ല, പ്രാമാണിക വ്യാകരണങ്ങളെ അനുസരിച്ചില്ല.

Wednesday, April 10, 2013

പ്രമാണക്കാര്‍ മാറ്റുരസുകയാണ്


ഖണ്ഡനമുക്കില്‍ ഇന്ന് പ്രമാണങ്ങള്‍ മാറ്റുരക്കുകയാണ് ! ഏതു വിഭാഗമാണ് സ്വര്‍ഗ്ഗത്തിലേക്ക്, ഏതു വിഭാഗമാണ് നരകത്തിലേക്ക് എന്നു തീരുമാനമാകാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. സംവാദം നടക്കുന്ന പ്രത്യേകഹാളില്‍ പ്രമാണങ്ങള്‍ക്ക് നടുവില്‍ ഇരു വിഭാഗത്തിന്റെയും ഉസ്താദുമാരും, മധ്യസ്ഥരും, അന്‍പത് വീതം അനുയായികളും മാത്രമേയുള്ളൂവെങ്കിലും അനുയായികളെ കൊണ്ട് ഖണ്ഡനമുക്കില്‍ സാഗരം തീര്‍ത്തിട്ടുണ്ട്. രണ്ടുവിഭാഗത്തിനുമിടയിലായി പോലീസുകാര്‍ മതില്‍ തീര്‍ത്തിരിക്കുകയാണ്.  വലിയ സ്‌ക്രീനുകളില്‍ സംവാദം നേരില്‍ കാണാന്‍ ഇരുവിഭാഗവും സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൈലക്സ് ക്ലാസ് റൂമുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും, ഫെയിസ് ബുക്കിലൂടെയും ഗള്‍ഫിലും മറ്റു അകലങ്ങളിലുമുള്ള ആയിരങ്ങളും അവരുടെ പങ്കാളിത്തം അറിയിച്ചുകൊണ്ടിരിക്കുന്നു. രണ്ടുഭാഗത്തെയും പ്രധാന പ്രാസംഗികര്‍ ഈ അടുത്ത കാലങ്ങാളിലായി ‘സത്യം മനസ്സിലാക്കി’ മറു ഭാഗത്തേക്ക് കടന്നുചെന്ന ശിരോമണികളാണെന്നത് സംവാദത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കുന്നുണ്ട് !!!

Saturday, March 16, 2013

സാമൂഹ്യ സുരക്ഷിതത്വം, വെല്ലുവിളികളും പരിഹാരങ്ങളും


(‘വിശ്വാസം, വിശുദ്ധി, നവോത്ഥാനം’ എന്ന പ്രമേയത്തെ ആസ്‌പദമാക്കി സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ‘സാമൂഹ്യ സുരക്ഷിതത്വം, വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ ദേശീയ പ്രബന്ധരചന മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന പ്രബന്ധം) 

      ലോകം അരക്ഷിതാവസ്ഥയുടെ അഗാധതയിലേക്ക് പതിക്കുകയാണ്. ആഗോള സാമ്പത്തിക തകര്‍ച്ചയും, തൊഴിലില്ലായ്‌മയും വികസിത രാഷ്‌ട്രങ്ങളുടെ പോലും പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും, അതിര്‍ത്തി തര്‍ക്കങ്ങളും അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അപരിഹാര്യമായി തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകരാഷ്‌ട്രങ്ങളുടെ താളം തെറ്റിക്കുകയാണ്. ധാര്‍മ്മികരംഗം തകര്‍ച്ച നേരിടുന്ന യൂറോപ്യന്‍ സമൂഹം മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടി നീങ്ങിക്കൊണ്ടിരിക്കുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള നയതന്ത്രത്തിന്റെ കാവല്‍ക്കാരാവേണ്ട ഐക്യരാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി നിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വം ലോകപോലീസ് ഏറ്റെടുത്തതോടെ അറബ് രാഷ്‌ട്രങ്ങളടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങള്‍ നാള്‍ക്കുനാള്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. ഭരണാധികാരികളോടും ഏകാധിപതികളോടുമുള്ള സ്വാഭാവിക മാനുഷിക വികാരത്തെ ആളിക്കത്തിച്ച് അറബ്‌വസന്തവും, മുല്ലപ്പൂ വിപ്ലവവും തീര്‍ത്ത സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ പല്ലും നഖവും കൂടുതല്‍ ആഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാന്‍ ‍, പാക്കിസ്ഥാന്‍ ‍, ഇറാഖ്, ലിബിയ, തുണീഷ്യ, ഈജിപ്റ്റ്, സിറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം തങ്ങളുടെ കോളനികളോ വരുമാന സ്രോതസ്സുകളോ ആക്കി മാറ്റിയ അമേരിക്ക ഇറാനിലേക്കുള്ള ഊഴം മെനയുന്ന തിരക്കിലാണ്.